2023 സെപ്റ്റംബർ 8, വെള്ളിയാഴ്‌ച

ഉമ്മയോർമ്മകൾ

ഉമ്മാ...  
നിങ്ങൾ പോയതിൽ പിന്നെ 
ഈ ലോകം ചുരുങ്ങി പോയിരിക്കുന്നു.. 
പ്രഭാതത്തിനു ഭംഗിയുണ്ടായിരുന്നില്ല..
പ്രദോഷങ്ങളെ ഞാൻ കാത്തിരിക്കാറുമില്ല.. 
വേനലും വെയിലും മഴയും കാറ്റും എന്നെ അലോസരപ്പെടുത്തിയിട്ടില്ല.. സന്തോഷത്തിലാക്കിയതുമില്ല ….
അടുക്കള പിന്നീട് ശബ്ദമുണ്ടാക്കിയിട്ടില്ല..
പ്രഭാതങ്ങളിൽ ഒരു കിളി പോലും വിരുന്ന് വന്നില്ല... 
കുറിഞ്ഞി പൂച്ച മാത്രം അടുക്കള വാതിലും തുറക്കുന്നത് കാത്തിരിക്കാറുണ്ട്… 
വൈകുന്നേരങ്ങളിൽ നിങ്ങൾ നടന്ന് നീങ്ങിയ വീടുകൾ ഒന്നും പിന്നീട്  തുറന്ന് കണ്ടില്ല .. 
നിങ്ങൾ സ്ഥിരമായി വിളിച്ചിരുന്ന ഒരാളും പിന്നീട് വിളിച്ചിട്ടില്ല.... 
മുറ്റത്തെ ചെടികളൊക്കെ വാടി തുടങ്ങിയിട്ടുണ്ട്...
പലതും കാലപ്പഴക്കം കാണിക്കുന്നുമുണ്ട്.. 
അല്ലെങ്കിലും എല്ലാം എല്ലാ കാലത്തേക്കുമില്ലല്ലോ... 
ഭക്ഷണത്തിന്റെ രുചി കുറവുകളെ ഞാനിപ്പോ ശ്രദ്ദിക്കാറില്ല.. 
പട്ടിണി കിടന്നാലും ഉള്ള് നോവാൻ ആരുമില്ലെന്ന് തിരിച്ചറിയണമല്ലോ... 
ഉമ്മാ..  
വണ്ടിയെടുത്തു റോഡിൽ ഇറങ്ങുമ്പോൾ റിയർവ്യൂ മിററിൽ ഞാനിപ്പോ നോക്കാറില്ല..  നോക്കിയാലും നീണ്ടു കിടക്കുന്ന റോഡല്ലാതെ ഒരു നിഴൽ പോലും എന്നെ നോക്കി നിൽക്കില്ലല്ലോ... 
രാവേറെ വൈകിയുള്ള യാത്രകൾ ഇപ്പൊ കുറച്ചിരിക്കുന്നു... 
തിരിച്ചെത്തും വരെ ഫോൺ വിളിച്ചിരിക്കാൻ നിങ്ങളില്ലല്ലോ...
കുടുംബങ്ങൾ എല്ലാരും അകന്ന് തുടങ്ങിയിരുന്നു..
സ്നേഹ നിധിയായ ഉപ്പയും കൂടു മാറിയിരിക്കുന്നു... 
ഈ വീട്ടിൽ തനിച്ചിരിക്കാൻ എനിക്കിഷ്ടമില്ലായിരുന്നല്ലോ.. 
നിങ്ങളെ പിരിഞ്ഞിരിക്കാനും… 
ഏകാന്തത ഇന്ന് ഞാൻ അനുഭവിച്ചറിഞ്ഞു.. 
ഉമ്മാ.. 
ഞാനിന്നു നന്നായി തുണി അലക്കാൻ പഠിച്ചിട്ടുണ്ട്...  25 വര്ഷക്കാലത്തിനിടക്ക് ഒരു വട്ടം പോലും ചെയ്യാത്തത് കൊണ്ടാവും കയ്യൊക്കെ തോൽ പറിഞ്ഞു പോവുന്നത്.. 
ഞാനിപ്പോ ഞെട്ടി വിറക്കാറില്ല..  പുതപ്പെടുത്തു ചുറ്റിപ്പുതയാൻ നിങ്ങൾ വരില്ലല്ലോ..  
എനിക്കിപ്പോ അസുഖങ്ങൾ വരാറില്ല...  
ശബ്ദം ശരിയാവുകയും ചെയ്തിട്ടുണ്ട്...  
ഓപ്പറേഷൻ ഹാളിൽ നിങ്ങളുണ്ടായിരുന്നല്ലോ.. 
ആരുടേയും സഹതാപം വേണ്ടെന്ന്  പലവട്ടം പറഞ്ഞിരുന്നില്ലേ നമ്മൾ.. 
സഹതാപം മാത്രമല്ല.. പുച്ഛം കൂടി ബാക്കിയായിരുന്നു.. 
നിങ്ങളുടെ ആഗ്രഹം പൂർത്തീകരിക്കാൻ ഞാനിന്നു പഠിക്കുന്നുണ്ട്.. 
പരീക്ഷകൾ വരുമ്പോൾ കൂടെയിരുന്ന് വായിക്കാനില്ലാത്ത ശൂന്യത ചെറുതൊന്നുമല്ല.. 
അംഗീകാരങ്ങളിൽ അഹങ്കാരം കാണിക്കാൻ ആരുമില്ലെന്നല്ല.. 
ഒന്നിനും ഇപ്പോൾ ഭംഗിയില്ല ...
‘’വന്നു നോക്കീം… ഉമ്മാന്റെ മോൻ കൊണ്ട് വന്നതെന്ന് “
പറയാൻ മീസാൻ കല്ല് മാത്രമാണല്ലോ ...
ഉമ്മാ...  നിങ്ങൾ അഭിമാനം പറഞ്ഞിരുന്നില്ലേ.. 
നിങ്ങളുടെ മോൻ അഭിമാനിയാവുമെന്ന്.. 
ഉണ്ടാവും എന്ന് കരുതിയ പലരും തനിച്ചാക്കിയപ്പോഴും ഈ മോൻ തളരാതെ പിടിച്ചു നിന്നിട്ടുണ്ട്.. 
നിങ്ങളെ പോലെ എന്നെ പരിചരിക്കുന്ന ചിലരുണ്ട്..  
മനസ്സ് കൊണ്ട് കൂടെ നിൽക്കുന്നവരുമുണ്ട്..
കടപ്പാടുകളില്ലാതെ നെഞ്ചോട് ചേർത്തവർ… 
പ്രാർത്ഥന മാത്രം പകരം ചോദിക്കുന്നവർ…
വേറെയും വിശേഷങ്ങൾ ഉണ്ട്… 
വാക്കുകൾ തികയുന്നില്ല… 
നിങ്ങൾ പറഞ്ഞിരുന്നില്ലേ.. എന്റെ വില അറിയാൻ ഞാൻ ഒരു ദിവസം ഇല്ലാതാവണം എന്ന്.. 
ഇത്ര പെട്ടെന്ന് വേണ്ടായിരുന്നു ലെ..
ഉമ്മാ…
നിങ്ങളെന്റെ സലാം കേൾക്കാറില്ലേ..
നാട്ടിലുള്ള ദിവസം ഖബറിന്റെ ചാരെ നിങ്ങളെന്റെ അനക്കം അറിയാറില്ലേ.. മീസാൻ കല്ലുകൾ നിങ്ങളോട് എന്റെ കഥകൾ പറയാറില്ലേ..  
പടച്ചോന്റെ പൂങ്കാവനത്തിൽ നാളെ നമുക്കൊരുമിച്ചു താമസിക്കണ്ടേ... 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു പുലർകാല സ്വപ്ന സാക്ഷാത്കാരം: ബാബുസ്സലാം വഴി ഹബീബിന്റെ സന്നിധിയിൽ

  ഒരു പുലർകാല സ്വപ്ന സാക്ഷാത്കാരം: ബാബുസ്സലാം വഴി ഹബീബിന്റെ സന്നിധിയിൽ മദീനയിലേക്കുള്ള ഓരോ യാത്രയും ഓരോ വിശ്വാസിക്കും ആത്മാവിന്റെ യാത്രയാണ്....