ഒരു പുലർകാല സ്വപ്ന സാക്ഷാത്കാരം: ബാബുസ്സലാം വഴി ഹബീബിന്റെ സന്നിധിയിൽ
മദീനയിലേക്കുള്ള ഓരോ യാത്രയും ഓരോ വിശ്വാസിക്കും ആത്മാവിന്റെ യാത്രയാണ്. പ്രിയപ്പെട്ട പ്രവാചകന്റെ സന്നിധിയിൽ എത്തുക എന്നത് വർഷങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു സ്വപ്നമായിരിക്കും പലർക്കും. എന്റെ കാര്യത്തിലും അത് വ്യത്യസ്തമായിരുന്നില്ല. 2024 ഓഗസ്റ്റ് 2 വെള്ളിയാഴ്ച പുലർച്ചെ 2:10-ഓടെ, സുബ്ഹിക്ക് മുമ്പുള്ള ആ നിമിഷം, ആ സ്വപ്നം അവിശ്വസനീയമാംവിധം യാഥാർത്ഥ്യമായി.
കൂടെയുണ്ടായിരുന്നവരെല്ലാം ബാബുസ്സലാം വഴി ഹബീബിന് സലാം പറഞ്ഞ് റൂമിലേക്ക് മടങ്ങിയതിന് ശേഷം, എനിക്കൊന്ന് കൂടി ആ വാതിലിലൂടെ കടന്നുപോകണമെന്ന് തോന്നി. ഏകദേശം 600 മീറ്ററോളം ചുറ്റി ഞാൻ വീണ്ടും ബാബുസ്സലാമിന്റെ അടുത്തെത്തി. അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു അവിടെ. വാതിൽ തുറന്നു കിടക്കുന്നു! സാധാരണ കാണുന്ന ബാരിക്കേഡുകളൊന്നും അവിടെയുണ്ടായിരുന്നില്ല. മൂന്ന് പോലീസുകാരും രണ്ട് ക്ലീനിംഗ് സ്റ്റാഫുകളും വെള്ളിയാഴ്ചയിലെ പ്രത്യേക ഒരുക്കങ്ങളിലായിരുന്നു.
അൽപനേരം ഞാൻ സംശയിച്ചു നിന്നു. ആരെയും കാണാത്തതുകൊണ്ട് പ്രവേശിക്കാൻ എന്തെങ്കിലും തടസ്സമുണ്ടാകുമോ എന്ന് ഭയന്നു. പക്ഷേ, ഉള്ളിലെ ആഗ്രഹം എന്നെ മുന്നോട്ട് നയിച്ചു. പതിയെ ഞാൻ അകത്തേക്ക് കടന്നു. ഹൃദയം കൊണ്ട് എത്രയോ തവണ എത്തിച്ചേർന്ന പുണ്യഭൂമി! ആ നിമിഷം ഞാൻ അതിന്റെ തൊട്ടടുത്തെത്തി.
"ലോക നേതാവിൻ മദീനയിൽ ഒന്ന് പോവുന്നുണ്ട് ഞാൻ
ലോകമേ ഞാൻ ഏറ്റു വാങ്ങിയ സങ്കടങ്ങൾ പറയുവാൻ."
ഈ വരികൾ മനസ്സിൽ മുഴങ്ങി. ഹബീബിനോടും, സിദ്ദീഖ് തങ്ങളോടും, ഉമർ തങ്ങളോടും ഞാൻ സലാം പറഞ്ഞു. സാധാരണയായി ഒരു മിനിറ്റിൽ കൂടുതൽ നിൽക്കാൻ പോലും അനുവാദം ലഭിക്കാത്ത ആ പുണ്യസ്ഥലത്ത്, പ്രിയപ്പെട്ട നബിയുടെ തൊട്ടുമുന്നിൽ ഞാൻ മിനിറ്റുകളോളം ഏകനായി നിന്നു! വർഷങ്ങളുടെ കാത്തിരിപ്പിന് ഫലം കണ്ട നിമിഷം!
അപ്പോഴും റൗള ശരീഫ് ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. മുൻകൂട്ടി പെർമിറ്റ് എടുത്തവർ 27-ാം നമ്പർ കവാടത്തിലൂടെയാണ് റൗളയിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ, ബാരിക്കേഡുകൾ ഒന്നുമില്ലാതെ, ബാബുസ്സലാം വഴി ഹബീബിന്റെ തൊട്ടുമുന്നിൽ ഏകനായി നിൽക്കാൻ റബ്ബ് എനിക്ക് തൗഫീഖ് നൽകി. അൽഹംദുലില്ലാഹ്! കിനാവുകൾ വെറുതെയായില്ല.
ഹബീബിനെക്കാൾ പ്രണയിക്കാൻ അർഹതയുള്ള മറ്റൊരാളും ഭൂമിയിലില്ല. പ്രണയിച്ചാൽ തിരിച്ചു പ്രണയിക്കുമെന്ന് ഉറപ്പിക്കാവുന്ന ഒരു സൃഷ്ടിയുമില്ല. എത്ര വലിയ തെറ്റ് ചെയ്തവനും കയറിച്ചെല്ലാൻ കഴിയുന്ന മറ്റൊരു ആശ്രയവുമില്ല.
സലാം യാ റസൂലല്ലാഹ്...